തിരുവനന്തപുരം: യൂറിയ, പൊട്ടാഷ് എന്നീ വളങ്ങൾക്ക് സംസ്ഥാനത്ത് അനുഭവപ്പെടുന്ന ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര രാസവള മന്ത്രിക്ക്, സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ് കത്തു നൽകി. കേന്ദ്ര രാസവള മന്ത്രാലയത്തിന്റെ സപ്ലൈ പ്ലാൻ അനുസരിച്ചാണ് സംസ്ഥാനങ്ങൾക്ക് വളം ലഭ്യമാക്കുന്നത്.
2025 ഒക്ടോബർ മുതൽ ഡിസംബർ വരെ ലഭിക്കേണ്ട യൂറിയയുടെ 42 % വും പൊട്ടാഷിന്റെ 53 % വും മാത്രമേ സംസ്ഥാനത്തിന് ലഭ്യമായിട്ടുള്ളൂ.
ഇതാണ് വളക്ഷാമം നേരിടാൻ കാരണം. ഡൈ അമോണിയം ഫോസ്ഫേറ്റ്, സിംഗിൾ സൂപ്പർ ഫോസ്ഫേറ്റ് എന്നീ വളങ്ങളും അലോക്കേഷന്റെ 6.6 %, 31 % ശതമാനം എന്നിങ്ങനെ മാത്രമേ ലഭ്യമായിട്ടുള്ളൂ.
കൃത്യസമയത്തെ വളപ്രയോഗം മുടങ്ങുന്നതു വിളകളുടെ ഉത്പാദനത്തെ ബാധിക്കുമെന്നതിനാൽ കേരളത്തിനു ലഭിക്കേണ്ട വളം ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ കേന്ദ്രത്തിനു കത്തു നൽകിയിരുന്നു.
വളത്തിന്റെ ലഭ്യത ഒരിക്കൽ കൂടി വിലയിരുത്തി 24,985 മെട്രിക് ടണ്‍ യൂറിയയും 21,096.4 മെട്രിക് ടണ്‍ പൊട്ടാഷും ഉടൻ സംസ്ഥാനത്തിന് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.